അഗത്തി : ലക്ഷദ്വീപ് എം.പി. സ്ഥാനം താൻ പുല്ലുപോലെ വലിച്ചെറിയുമെന്നും എന്ത് തന്നെയായാലും എൽ.ടി.സി.സി. പ്രസിഡൻ്റ് സ്ഥാനം ആർക്കും വിട്ട് കൊടുക്കില്ലെന്നും തൻ്റെ വാശി എത്രയുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്നുമൊക്കെ പറഞ്ഞു കൊണ്ടുള്ള ഹംദുള്ളാ സഈദ് എം.പി.യുടെതായി വോയ്സ് ക്ലിപ്പിൽ പുറത്തുവന്നു. എം.പി.യായി തിരഞ്ഞെടുത്തതിന് ശേഷവും ഹംദുള്ളാ സഈദ് രണ്ട് സ്ഥാനവും ഒന്നിച്ച് കൈയ്യാളുകയാണ്. മുതിർന്ന ഒട്ടേറേ നേതാക്കൾ ഉണ്ടായിട്ടും ഒരു സംഘടനാ തിരഞ്ഞെടുപ്പിലൂടെ സ്ഥാനം കൈമാറാൻ അദ്ദേഹം തയ്യാറായിട്ടില്ല.
ലക്ഷദ്വീപിലെ സാധാരണക്കാർ പ്രശ്നങ്ങളിൽ പെട്ടുലയുമ്പോൾ പാർട്ടിയെ ദിശാബോധത്തോടെ സമരത്തിറക്കാനോ എം.പി എന്ന നിലക്ക് പ്രശ്നങ്ങളിൽ സമർത്ഥമായി ഇടപെടാനോ അദ്ദേഹം തയ്യാറായിട്ടില്ല എന്നാണ് സാധാരണ കോൺഗ്രസ്സുകാർ പലരും ദ്വീപു ഡയറിയോട് പറഞ്ഞത്. ഇതിൽ നീരസം പ്രകടിപ്പിച്ച് സംസാരിച്ച കടമത്തിലെ സാബിത്തിനോടാണ് രോഷാകുലനായി എം.പി. ഈ വിധം പ്രതികരിച്ചത്. ഈയവസരത്തിൽ കോൺഗ്രസ് നേതാവ് എം.കെ.കോയാ അദ്ദേഹത്തെ ന്യായീകരിച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്.
ഹംദുവിൻ്റേയും കോയയുടേയും വോയിസുകൾക്ക് സോഷ്യൽ മീഡിയയിൽ വമ്പിച്ച പരിഹാസമാണ് ലഭിച്ചിരിക്കുന്നത്. പാർട്ടിയിലെ പല യുവ പ്രവർത്തകർക്കും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. എന്തായാലും യാഥാർത്ഥ്യങ്ങൾ അതുപോലെ നിൽക്കുമ്പോൾ പ്രശ്നങ്ങളിൽ ഇടപെടാതെ മാറി നിൽക്കുന്ന എം.പി ക്കെതിരെ വലിയ രോഷമാണ് പാർട്ടിക ത്തും പുറത്തും ഉയർന്നു വന്നിട്ടുള്ളത്.
