പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പോലീസ് പിടികൂടി. ഓടനാവട്ടം മുട്ടറ രാജീവ് ഭവനത്തിൽ രാജീവ്(39), കൊട്ടാരക്കര നെടുവത്തൂർ കുറുമ്പാലൂർ മുകളുവിള വീട്ടിൽ സോമൻ (48) എന്നിവരാണ് പിടിയിലായത്.
എം.സി റോഡിൽ പന്തളം വലിയ പാലത്തിനു സമീപം ഓപറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി പന്തളം പൊലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. പന്തളം ഇൻസ്‌പെക്ടർ സജീഷ്‌കുമാർ, എസ്.ഐ യു.വി വിഷ്ണു, അഡീഷനിൽ എസ്.ഐ വിജയകുമാർ, പൊലീസുദ്യോഗസ്ഥരായ എസ് അൻവർഷ, സിജു, ഡാൻസാഫ് അംഗങ്ങളായ സുജിത്, മിഥുൻ ജോസ്, ഷഫീക്ക് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ജില്ലയിൽ ആംബർ ഗ്രീസിന്‍റെ അനധികൃത കച്ചവടം നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ എത്തിയതായിരുന്നു പരതികൾ. കൈ കാണിച്ചപ്പോൾ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് വാഹനത്തിൽ പിൻതുടർന്ന് വാഹനം റോഡിന് കുറുകെയിട്ട് സാഹസികമായാണ് പിടികൂടിയത്.
വിശദമായി ചോദ്യം ചെയ്തതിൽ അഞ്ചുവർഷം മുമ്പ് ലക്ഷദ്വീപിൽ നിന്നും രാജീവ് വാങ്ങിയതാണെന്നും ഉയർന്ന വിലയ്ക്ക് തിരുവല്ലയിൽ വിൽക്കാൻ കൊണ്ടുപോവുകയായിരുന്നു എന്നും പറഞ്ഞു. തിരുവല്ലയിലേക്ക് പോകുന്ന വഴിക്കാണ് ഇവർ പിടിയിലായത്.
കടപ്പാട്: മാധ്യമം
