ലക്ഷദ്വീപിലെ ഡൈവേര്‍ജന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണം – ഹംദുള്ള സയീദ് എം.പി

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ വീടുകളും ചെറിയ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനായി നേരത്തെ അനുവദിച്ചിരുന്ന ‘ഡൈവേര്‍ജന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍’ (Divergence Certificates) കൂട്ടത്തോടെ റദ്ദാക്കാനുള്ള തീരുമാനത്തില്‍ ആശങ്ക അറിയിച്ച് ലക്ഷദ്വീപ് എം.പി. ഹംദുള്ള സയീദ്. ലോക്‌സഭയിലെ ‘ശ്രദ്ധക്ഷണിക്കല്‍’ വേളയിലാണ് അദ്ദേഹം ദ്വീപുനിവാസികള്‍ നേരിടുന്ന ഈ ഗുരുതരമായ പ്രതിസന്ധി സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

കൃത്യമായ പരിശോധനകള്‍ക്ക് ശേഷം ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ വിശ്വസിച്ചാണ് പല കുടുംബങ്ങളും തങ്ങളുടെ ജീവിതസമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് സ്വന്തം ഭൂമിയില്‍ വീടുകള്‍ നിര്‍മ്മിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പെട്ടെന്ന് റദ്ദാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനം ദ്വീപുനിവാസികള്‍ക്കിടയില്‍ വലിയ തോതിലുള്ള അനിശ്ചിതത്വത്തിനും ദുരിതത്തിനും കാരണമായിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ലക്ഷദ്വീപ് നിവാസികളുടെ ന്യായമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഹംദുള്ള സയീദ് ആവശ്യപ്പെട്ടു.

ലക്ഷദ്വീപിലെ ഭൂനിയമങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടയിലാണ് പുതിയ നീക്കം. ദ്വീപുനിവാസികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന നപടിപയാണിത്.