അഗത്തിയിൽ 22 കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിൽ

അഗത്തി: ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചതിൽ ലക്ഷദ്വീപിൽ 22 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാത്രി അഗത്തി കോൺഗ്രസ് ഓഫീസിലെത്തിയാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് എംപി ഹംദുല്ല സഈദിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്. അഗത്തി ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിൽ എം.പിയടക്കം നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.

കേസിൽ ഒന്നാം പ്രതിയായി എംപി ഹംദുല്ല സഈദിനെയാണ് പൊലീസ് ചേർത്തിരിക്കുന്നത്. നിലവിൽ ദ്വീപിലില്ലാത്തതിനാൽ തന്നെ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇദ്ദേഹത്തെ കൂടാതെ പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റ് 22 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വഴിയോരങ്ങളിലെ തെങ്ങുകൾ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാതെ ലക്ഷദ്വീപ് ഭരണകൂടം മുറിച്ചുമാറ്റുന്നുവെന്നതാണ് നിലവിലെ വ്യാപക പ്രതിഷേധത്തിന് കാരണം. ദ്വീപിലെ പ്രധാനപ്പെട്ട പാർട്ടികളായ എൻസിപിയും കോൺഗ്രസും ചേർന്നാണ് ഭരണകൂടത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.
അഗത്തി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ആലി, സിമ്പ്ളി സാബിങ്ങ് എന്നറിയപ്പെടുന്ന സാബിത്ത് കടമം, മുത്തുകുന്നി മാഷ് എന്നിവരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെട്ടതായിട്ടാണ് വിവരം.
ആന്ത്രോത്ത് ദ്വീപിലും ഇത് പോലെ അറസ്റ്റ് നടന്നതായി റിപ്പോർട്ടുണ്ട്.കൂടുതൽ വിവരം അറിയാനിരിക്കുന്നതേയുള്ളൂ.

കടപ്പാട്: മീഡിയ വൺ