കൊച്ചി: ലക്ഷദ്വീപിലെ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് അറ്റാച്ച് ചെയ്തുകൊണ്ടുള്ള ഉത്തരവുകൾ നടപ്പാക്കുന്നത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ എറണാകുളം ബെഞ്ച് താൽക്കാലികമായി തടഞ്ഞു. ഷബാന ബീഗം നാബുഗെയും മറ്റുള്ളവരും നൽകിയ O.A/269/2026 ഉൾപ്പെടെയുള്ള ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് കെ. ഹരിപാൽ, ബ്രജ് മോഹൻ അഗ്രവാൾ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
അംഗീകൃത ഡ്യൂട്ടി ലിസ്റ്റിന് വിരുദ്ധമായി MTS ജീവനക്കാരെ വില്ലേജ് ദ്വീപ് പഞ്ചായത്ത് അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് അറ്റാച്ച് ചെയ്ത് തസ്തികയ്ക്ക് പുറത്തുള്ള ജോലികൾ ചെയ്യിക്കുന്നതായും പുതിയ നിയമനങ്ങൾ നടത്തുന്നതായും ഹർജിക്കാർ വാദിച്ചു. എന്നാൽ വില്ലേജ് ദ്വീപ് പഞ്ചായത്തും ഭരണകൂടത്തിന്റെ ഭാഗമാണെന്നും ഭരണപരമായ ആവശ്യങ്ങൾക്കും നയപരമായ തീരുമാനത്തിന്റെ ഭാഗമായുമാണ് നടപടികളെന്നും MTS കൈമാറ്റം ചെയ്യാവുന്ന കോമൺ കേഡർ തസ്തികയാണെന്നും സർക്കാർ മറുപടി നൽകി.
ഇരുഭാഗവും കേട്ട ട്രൈബ്യൂണൽ, വിശദമായ മറുപടി ഫയൽ ചെയ്യുന്നതുവരെ ഹർജിക്കാരെ അറ്റാച്ച് ചെയ്യരുതെന്ന് നിർദേശിച്ചു. അടുത്ത പോസ്റ്റിംഗ് തീയതി വരെ ഈ ഇടക്കാല ഉത്തരവ് നിലനിൽക്കും. കേസ് 2026 ജൂലൈ 10-ലേക്ക് മാറ്റി.
