കൊച്ചി: പൊലീസ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു എന്ന കുറ്റത്തിന് ലക്ഷദ്വീപ് സ്വദേശിയെ അറസ്റ്റ് ചെയ്തു. കൽപേനി ദ്വീപുകാരനായ ഹമീം ത്വയ്യിബാണ് (24) അറസ്റ്റിലായത്. എളമക്കര സ്റ്റേഷനില്‍നിന്ന് നൈറ്റ് പട്രോളിംഗ് നടത്തിയ എസ്‌ഐ കൃഷ്ണകുമാർ, എസ്‍സിപിഒ ശ്രീജിത്ത് എന്നിവരെ മർദ്ധിച്ചു എന്നാണ് കേസ്.
പുലർച്ചെ 1.30ന് ഇടപ്പള്ളി പാലസ് റോഡില്‍ എച്ച്‌ഡിഎഫ്സി ബാങ്കിന് സമീപം ഒരാള്‍ ബൈക്കില്‍ ഇരിക്കുന്നത് കണ്ട് കാര്യങ്ങള്‍ അന്വേഷിക്കാനെത്തിയപ്പോഴാണ് സംഭവം.
എന്തിനാ ഈ സമയത്ത് ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുകയും വാഹനത്തിന്റെ നമ്ബർ വ്യക്തമല്ലാത്തതിനാല്‍, ഐഡി പ്രൂഫ് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം യാതൊരു പ്രകോപനവുമില്ലാതെ യുവാവ് എസ്‌ഐയുടെ കരണത്ത് അടിക്കുകയും പിടിച്ചുമാറ്റാനെത്തിയ ശ്രീജിത്തിനെ ഉപദ്രവിക്കുകയും ചെയ്തു എന്നാണു പോലിസ് റിപ്പോർട്ട്. കല്ല് എടുത്തു വീശുകയും വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തു എന്നും തുടർന്ന് കണ്‍ട്രോളില്‍ വിവരം അറിയിച്ചു കണ്‍ട്രോള്‍ വാഹനം വന്ന് യുവാവിനെ കീഴടക്കി സ്റ്റേഷനില്‍ എത്തിച്ചു. എളമക്കര വികാസ് റോഡിലാണ് ഹമീം താമസിക്കുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥർ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടി. പോലീസിനെ ആക്രമിച്ചതിനും വാഹനത്തിന് കേട് വരുത്തിയതിനും കേസ് എടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്ത ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് പ്രതിയുടെ ബന്ധുക്കൾ ആരോപിച്ചു. അത്താഴത്തിനുള്ള ഭക്ഷണം വാങ്ങി ക്കാനാണ് പ്രതി പാതിരാത്രി പുറത്തുപോയെന്നും ഒരു പ്രകോപനവും ഇല്ലാതെ പോലീസ് തട്ടിക്കയറിയപ്പോൾ പ്രതികരിച്ചു പോയതുമാണ് എന്നാണ് ബന്ധുക്കളുടെ വാദം.
പോലീസിനെ മർദ്ദിച്ച കേസിൽ കൽപേനി സ്വദേശി അറസ്റ്റിൽ
