ന്യൂഡൽഹി: ഗ്രാമവികസനവും പഞ്ചായത്ത് രാജും സംബന്ധിച്ച പാർലമെന്ററി കമ്മിറ്റിയുടെ ഔദ്യോഗിക യോഗം പാർലമെന്റിൽ വെച്ച് നടന്നു. ഐക്യവേദി കൺവീനർ മിസ്ബാഹ് ചേത്തലാത്തിൻ്റെ അഭാവത്തിൽ അഡീഷണൽ സെക്രട്ടറി (റിട്ട.) മുഹമ്മദ് മാണിക്‌ഫാൻ മിനിക്കോയി, ജോയിന്റ് കൺവീനർ ഹുസ്സുനുൽ ജംഹർ, ശറഫുദ്ദീൻ എന്നിവർ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചു.
ലക്ഷദ്വീപിലെ പണ്ടാരം ലാൻഡ് ഇഷ്യൂ, ലാൻഡ് അക്വിസിഷൻ & നഷ്ടപരിഹാര പ്രശ്നങ്ങൾ, ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾ, അനധികൃത ടൂറിസം പ്രൊജക്റ്റുകൾ, കുത്തക കമ്പനികളുടെ കടന്നുകയറ്റം, ടൂറിസം മേഖലയിൽ ലക്ഷദ്വീപുകാരെ അന്യവൽക്കരിക്കൽ, പഞ്ചായത്ത് പോലുള്ള ജനപ്രാതിനിധ്യ സംവിധാനങ്ങൾ നിഷേധിക്കൽ തുടങ്ങി നിരവധി വിഷയങ്ങൾ പ്രതിനിധികൾ കമ്മിറ്റിയെ നേരിട്ട് ബോധിപ്പിച്ചു. ഈ കാര്യങ്ങൾ ഓഫിഷ്യൽ റെക്കോഡിൽ രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
ലക്ഷദ്വീപ് പ്രതിനിധികൾക്ക് പുറമേ അന്തമാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഷെഡ്യൂൾഡ് ട്രൈബ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.ലക്ഷദ്വീപ് എം.പി.യുടെ നിസ്സംഗതയെ മറികടന്നു കൊണ്ടാണ് ലക്ഷദ്വീപ് ഐക്യവേദി നേതൃത്വം പ്രശ്നങ്ങളുമായി പാർലമെൻററി കമ്മിറ്റിക്കു മുമ്പിൽ എത്തിയത്.