കോഴിക്കോട്: ശംസിയ്യ ത്വരീഖത്ത് വിഷയത്തിൽ ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാപ്പ് പറഞ്ഞിട്ടില്ലെന്ന് അഡ്വ. തയ്യിബ് ഹുദവി അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളില്‍ സഹപ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ടി. ഹസൻ ഫൈസി എഴുതിയ ലേഖനത്തിൽ ആന്ത്രോത്ത് ദ്വീപിലെ ചെമ്പാട്ടിമ്മാട ആറ്റക്കോയ തങ്ങളും പുതിയവീട്ടിൽ പൂക്കോയ തങ്ങളും നയിച്ച വഴിപിഴച്ച വിശ്വാസപ്രവണതകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളോടെയാണ് വിവാദം ആരംഭിച്ചത്. 2013-ൽ മാനംനഷ്ടക്കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന്, ഹരജിക്കാരനായ ഡോ. ഹസൻ തങ്ങളുടെ ആവശ്യപ്രകാരം ടി. ഹസൻ ഫൈസി വ്യക്തിപരമായ പരാമര്‍ശങ്ങൾ പിൻവലിച്ചതാണെന്നും, അതിൽ ഫൈസി മാത്രമേ ഒപ്പിട്ടുള്ളൂവെന്നും ഹുദവി വ്യക്തമാക്കി.
ടി. ഹസൻ ഫൈസി ബഹു. സമസ്തയുടെയോ അതിന്റെ കീഴിലുള്ള ഘടകങ്ങളുടെയോ അംഗമല്ലെന്നും, അദ്ദേഹത്തിന്റെ നിലപാട് സമസ്തയെ ബാധിക്കുന്നതല്ലെന്നും ഹുദവി വ്യക്തമാക്കി. ശംസിയ്യ ത്വരീഖത്ത് സംബന്ധിച്ച സമസ്തയുടെ ഔദ്യോഗിക നിലപാട് 85-ാം വാർഷിക സുവനീറിന്റെ പേജ് 439-ൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനെതിരെയും കേസ് ഉണ്ടായിരുന്നെങ്കിലും, സമസ്ത അതേ നിലപാട് കോടതിയിലും ഉറപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദം അവസാനത്തിൽ ഹരജിക്കാരൻ സമസ്തക്കെതിരായ പരാതിയിൽ നിന്ന് സ്വയം പിൻവാങ്ങിയതായും, അതിനെ തെറ്റായി വ്യാഖ്യാനിച്ച് സമസ്ത മാപ്പ് പറഞ്ഞതായി പ്രചരിപ്പിക്കുന്നവർ ശരിയല്ലാത്ത വിവരങ്ങൾ പരത്തുന്നുവെന്നും അഡ്വ. തയ്യിബ് ഹുദവി വ്യക്തമാക്കി.