ബേപ്പൂർ: ചരക്ക് കപ്പൽ കരാറുകാരനും ലക്ഷദ്വീപ് വികസന കോർപ്പറേഷനും കേരള മാരിടൈം ബോർഡിലേക്ക് നൽകാനുള്ള 32 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതിനാൽ ലക്ഷദ്വീപിൽ നിന്ന് ബേപ്പൂരെത്തിയ ബാർജ് ( ചരക്ക് കപ്പൽ) തുറമുഖത്ത് പ്രവേശിക്കുന്നത് പോർട്ട് ഓഫീസർ തടഞ്ഞു. ഇന്നലെയാണ് സാഗർ യുവരാജ് എന്ന ബാർജ് തുറമുഖത്ത് തിരിച്ചെത്തിയത്. ബാർജ് കരാറുകാരൻ ഏകദേശം എട്ട് ലക്ഷവും ലക്ഷദ്വീപ് വികസന കോർപ്പറേഷൻ 24 ലക്ഷത്തോളവുമാണ് മാരിടൈം ബോർഡിന് അടക്കാനുള്ളത്. തുറമുഖത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞതോടെ അഗത്തി ദ്വീപിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മറ്റ് വസ്തുക്കൾക്ക് പുറമെ ബേപ്പൂർ തുറമുഖത്ത് നിന്ന് കൊണ്ടുപോയ പന്തൽ സാധനങ്ങളും സ്റ്റേജ് അനുബന്ധ വസ്തുക്കളും വില കൂടിയ ലൈറ്റുകളും ബാർജിൽ നിന്ന് ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഉപരാഷ്ട്രപതിയുടെ സന്ദർശനമായതിനിലാണ് കുടിശ്ശിക വരുത്തിയിട്ടും പന്തൽ സാമഗ്രികളുമായി അഗത്തിയിലേക്ക് പോകാൻ ബാർജിന് പോർട്ട് ഓഫീസർ ഹരി അച്ചുതവാര്യർ അനുമതി നൽകിയത്.
കടപ്പാട്: കേരള കൗമുദി