ട്യൂണ കയറ്റുമതി കേസ്; മുഹമ്മദ് ഫൈസൽ കുറ്റവിമുക്തൻ

കൊച്ചി: മത്സ്യ കയറ്റുമതി അഴിമതി കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ കുറ്റവിമുക്തൻ. തെളിവുകൾ കണ്ടെത്താനായില്ലെന്ന് സിബിഐ റിപ്പോർട്ട് നൽകി. കൊളംബോ ആസ്ഥാനമായുള്ള കമ്പനിയുമായി ഒത്തുകളിച്ച് മത്സ്യത്തൊഴിലാളികളെ ചതിച്ചുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് മുൻ എംപി പി പി മുഹമ്മദ് ഫൈസലിനും ബന്ധു അബ്ദുള്‍ റാസിക്കുമെതിരെ സി ബി ഐ കേസെടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഇപ്പോൾ മുഹമ്മദ് ഫൈസലിനെതിരെ തെളിവില്ലെന്ന് സിബിഐ റിപ്പോർട്ട് നൽകിയത്.

ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ (എല്‍ സി എം എഫ്) ചില ഉദ്യോഗസ്ഥര്‍ ഫെസലുമായി ചേര്‍ന്ന് ടെന്‍ഡറും മറ്റ് നടപടിക്രമങ്ങളും പാലിക്കാതെ ശ്രീലങ്കന്‍ കമ്പനിയായ എസ് ആര്‍ ടി ജനറല്‍ മര്‍ച്ചന്റ്‌സ് ട്യൂണ മത്സ്യം കയറ്റുമതി ചെയ്തുവെന്നും ഇതുവഴി ഫെഡറേഷനു നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു കേസ്.
ഫൈസലിന്റെ സ്വാധീനം ഉപയോഗിച്ച് പ്രാദേശിക മത്സ്യത്തൊഴിലാളികളില്‍നിന്ന് എല്‍ സി എം എഫ് വന്‍തോതില്‍ ട്യൂണ മത്സ്യം സംഭരിച്ചെന്നാണ് ആരോപണം. എസ് ആര്‍ ടി ജനറല്‍ മര്‍ച്ചന്റ്സ്, എല്‍ സി എം എഫ് എംഡി എംപി അന്‍വര്‍ എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.