അഗത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പദ്ധതികളും പ്രകടനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് പഠിക്കവെ വലിയ ആശങ്കയുണ്ടായെന്നു സാമൂഹ്യപ്രവർത്തകനായ എ.മിസ്ബാഹ്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ അംഗീകരിച്ചതും അനുവദിച്ചതുമായ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടു എന്നും ഏകദേശം 1000 കോടി രൂപ ചെലവഴിക്കാതെ തിരികെ സറണ്ടർ ചെയ്തതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തി.
“65 വർഷത്തിനിടെയുള്ള ഏറ്റവും ദയനീയമായ പ്രകടനമാണ് ഇത്,” എന്നാണ് മിസ്ബാഹിന്റെ പ്രതികരണം. തീരദേശ മണ്ണൊലിപ്പ് എന്ന ഗുരുതരമായ പ്രശ്നം ദ്വീപുകൾ നേരിടുമ്പോഴും, പ്രതിരോധ നടപടികൾ വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ചെലവഴിക്കാത്ത ഫണ്ട് ദ്വീപുകളുടെ തീരസംരക്ഷണത്തിനായി ഉപയോഗിക്കാമായിരുന്നുവെന്ന് മിസ്ബാഹ് പറഞ്ഞു. അമിനി, അഗത്തി എന്നിവിടങ്ങളിൽ നിന്നും മറ്റ് ദ്വീപുകളിൽ നിന്നും വരുന്ന ചിത്രങ്ങൾ അടിയന്തിര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടു – എ.മിസ്ബാഹ്
