‘സര്‍വീസ് ചാര്‍ജ് അവകാശമല്ല’, അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററല്ലെന്ന് ഹൈക്കോടതി

കൊച്ചി: സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട്  സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഓര്‍മ്മപ്പെടുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അവശ്യ സേവനങ്ങള്‍ക്കായി പൊതുജനങ്ങളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

അക്ഷയ സെന്ററുകളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഓള്‍ കേരള അക്ഷയ എന്റര്‍പ്രണേഴ്‌സ് കോണ്‍ഫെഡറേഷന്റെ ഹര്‍ജിയും കോടതി തള്ളി. ഓഗസ്റ്റ് ആറിനാണ് സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്. എന്നാല്‍, പ്രവര്‍ത്തികളുടെ വ്യാപ്തി, വിഭവങ്ങളുടെ ഉപയോഗം, പ്രവര്‍ത്തിയുടെ ചെലവ് എന്നിവ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് പുതിയ സര്‍വീസ് ചാര്‍ജ് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കെ-സ്മാര്‍ട്ട് വഴിയുള്ള 13 സേവനങ്ങള്‍ക്കായിരുന്നു പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.