ന്യൂഡൽഹി: ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിൽ മൾട്ടിപ്ലിക്കേഷൻ ഫാക്ടർ പ്രയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി.
2013ലെ ന്യായമായ നഷ്ടപരിഹാരവും സുതാര്യതയും ഉള്ള ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനർസ്ഥാപനം നിയമ പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാരത്തിൽ ഇരട്ട വില നൽകേണ്ടതാണെന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്.
കവരത്തി ദ്വീപ് സ്വദേശി ഇടനിലം സാദിക്കും മറ്റ് ചില ഭൂ ഉടമകളും നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ അനുകൂല വിധിയെത്തുടർന്ന് അഡ്മിനിസ്ട്രേഷൻ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചുവെങ്കിലും, ഇന്ന് കോടതി അത് പരിഗണിച്ച് തള്ളുകയായിരുന്നു.
കേസിൽ അഡ്വ. ചിദംബരേഷ് ഹാജരായി. അഡ്വ. ലാൽ കെ. ജോസ്, അഡ്വ. കോയ അറഫ തുടങ്ങിയ അഭിഭാഷകർ അടങ്ങിയ സംഘമാണ് കേസ് നയിച്ചത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു സുപ്രീംകോടതിയിൽ തിരിച്ചടി; മൾട്ടിപ്ലിക്കേഷൻ ഫാക്ടർ കേസിൽ അപ്പീൽ തള്ളി
