കോഴിക്കോട് : മോയിൻകുട്ടി വൈദ്യർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ കിൽത്താൻ ദ്വീപ് സ്വദേശിയായ ഡോ. എം. മുല്ലക്കോയക്ക് മാപ്പിള സാഹിത്യവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് അവാർഡ് പ്രഖ്യാപിച്ചു. വൈദ്യർ അക്കാദമി ഈ ഇനത്തിൽ ലക്ഷ്ദ്വീപ് സമൂഹത്തിൽ നിന്നുള്ള ഒരാൾക്ക് അവാർഡ് നൽകുന്നത് ആദ്യമായാണ്. ലക്ഷദ്വീപിലെ നാടൻ പാട്ടുകൾ, മാലപ്പാട്ടുകൾ, നാടോടി സാഹിത്യം, ദ്വീപു സംസ്കൃതി തുടങ്ങിയ മേഖലകളിൽ നടത്തിയ ഗവേഷണ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.
10000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ അവാർഡ്’ മേഖലയിലെ പ്രമുഖരെ സാക്ഷി നിർത്തി സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, വൈസ് പ്രസിഡൻ്റ് പുലിക്കോട്ട് ഹൈദരാലി സെക്രട്ടറി ബഷീർ ചുങ്കത്തറ എന്നിവർ പങ്കെടുത്തു.
മറ്റുള്ള അവാർഡ് ജേതാക്കളിൽ ഹംസാഖാൻ പുല്ലങ്കോട് (ഗായകൻ), എം.കെ. ജയഭാരതി (ഗായിക), എം.ഒ. നജിമാ ഹസ്സൻ – ആലപ്പുഴ (ഗായിക), വെള്ളയിൽ അബൂബക്കർ (സംഗീത സംവിധാനം), അലി കണ്ണോത്ത് (മാപ്പിളപ്പാട്ട് രചന), ആവിയിൽ മജീദ് കാസർകോട് (ഒപ്പന), കോയ ഗുരുക്കൾ പന്നിയങ്കര (കോൽക്കളി), ബഷീർ വി.കെ. പതിയാരക്കര (ദഫ് മുട്ട്), മണ്ണാരിൽ കുഞ്ഞാലൻ ഹാജി (അറബന മുട്ട്), ഖാജാ ഹുസൈൻ പാലക്കാട് (ചീനി മുട്ട്), കുഞ്ഞാലൻ കിഴിശ്ശേരി (വട്ടപ്പാട്ട്), അഹമ്മദ് കുട്ടി മൗലവി മാവണ്ടിയൂർ (ഖിസ്സപ്പാട്ട്) എന്നിവരുണ്ട്.
