കിൽത്താനിലെ ഹിളറ് പള്ളി പൊളിക്കലിന് താൽക്കാലിക സ്റ്റേ: കേസ് വീണ്ടും പരിഗണിക്കും

എറണാകുളം: കിൽത്താൻ ദ്വീപിലെ ഹിളറ് പള്ളി പൊളിക്കൽ നടപടിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇടപെട്ടു. പള്ളി പൊളിക്കാനുള്ള അധികൃതരുടെ 2025 ജൂലൈ 4-ാം തീയതിയിലുള്ള ഉത്തരവ്  ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.

പള്ളി പൊളിക്കൽ ഭരണനടപടിയിൽ ഗുരുതര അവ്യക്തതകളും നിയമവിരുദ്ധതകളും ഉണ്ടെന്ന് ആരോപിച്ച് മുഹ്സിൻ നലകം ഹർജി സമർപ്പിച്ചിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ, കളക്ടർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്, അമിനിയിലെ ഡെപ്യൂട്ടി കളക്ടർ, കിൽത്താനിലെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എന്നിവരെ പ്രതിചേർത്താണ് ഹർജി നൽകിയത്. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ അജിത് ജി. അഞ്ജർലേക്കർ, ജി.പി. ഷിനോദ്, ഗോവിന്ദ് പത്മനാഭൻ, അതുൽ മാത്യൂസ്, ഗായത്രി എസ്.ബി. എന്നിവർ ഹാജരായി.