കോൺഗ്രസ്സ് ഓഫീസിൽ കയ്യേറ്റം. പോലീസിൽ പരാതി.

കിൽത്താൻ :- ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ചിലർ കയ്യേറി. ഭിത്തിയിലെ പി.എം. സഈദിൻ്റെ പടത്തിനു മേൽ ചായം തേച്ചു. കോൺഗ്രസ്സ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം ഉടമകളായ പോക്കയ്യോട കുടുംബത്തിലെ ഇളം തലമുറയിലെ ചിലരാണ് ഇത് ചെയ്തതെന്ന് പറയപ്പെടുന്നു. ഈ നടപടിക്കെതിരെ പാർട്ടി പ്രസിഡൻ്റും പോക്കയോട കുടുംബാംഗവുമായ റഹ്മത്തുള്ള പോലീസിൽ പരാതി നൽകിയതായിട്ടാണ് അറിയാൻ കഴിഞ്ഞത്.ഇ. സീതിക്കോയാ പ്രസിഡൻ്റായിരുന്ന കാലത്ത് ഇ.എ.കോയാ ബാഖവി മുൻകൈ എടുത്ത്, സ്ഥലം ഉടമകളോട് രേഖാമൂലം അനുമതി വാങ്ങിയിട്ടാണ് പോക്കയോട വീടിനു സമീപം പാർട്ടി ഓഫീസ് പണിതത്. വർഷങ്ങൾ അനേകം കഴിഞ്ഞു പോയി. അനുമതിയുടെ കാലാവധി പുതുക്കി വാങ്ങിയിട്ടുണ്ടോ എന്ന് അറിയാൻ സാധിച്ചിട്ടില്ല.പോക്കയോട കുടുംബത്തിലെ ഇളം തലമുറയിൽപ്പെട്ട ചിലരെ യൂത്ത് കോൺഗ്രസ്സിലെ ചില പ്രവർത്തകർ വാട്ട്സാപ്പ് ചർച്ചകളിൽ പ്രകോപിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു എന്ന കാരണമാണ് ഈ പെയിൻ്റടിയിലേക്കു് എത്തിച്ചതെന്നാണ് അറിയാൻ സാധിച്ചത്. ഓഫീസിനകത്തെ വസ്തുക്കളെല്ലാം എടുത്ത് മാറ്റി ഓഫീസ് വിട്ടുതരണമെന്നും അല്ലാത്തപക്ഷം അവയെല്ലാം എടുത്ത് പുറത്തേക്ക് വലിച്ചെറിയുമെന്നും ഇവരിൽ ചിലർ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.കിൽത്താൻ ദ്വീപിലെ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദ്യത്തെ പ്രസിഡൻ്റ് പോക്കയോട കുടുംബത്തിലെ കാരണവരായിരുന്ന അബൂ സാലാ കോയാ ആയിരുന്നു.