അഗത്തിയിൽ നിന്ന് നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കാനിരുന്ന നാൽപ്പതോളം യാത്രക്കാർ ദുരിതത്തിൽ.

കൊച്ചി – അഗത്തി അലയൻസ് എയർ വിമാനം തുടർച്ചയായ രണ്ടാം ദിവസവും റദ്ദാക്കിയതോടെ വിമാനത്താവളത്തിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ കടുത്ത വാക്കുതർക്കം നിലനിൽക്കുകയാണ്. സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാട്ടിയാണ് അലയൻസ് എയർ വിമാനം അഗത്തിയിലേക്കുള്ള സർവീസ് റദ്ദാക്കിയത്.

ഇന്നലെ രാവിലെ 9:15-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ആദ്യം റദ്ദാക്കിയിരുന്നു. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വിമാനം പുറപ്പെടുമെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചു. ഇതനുസരിച്ച് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ വിമാനം വീണ്ടും റദ്ദാക്കിയ വിവരമാണ് അറിഞ്ഞത്.

ഇതോടെ ക്ഷുഭിതരായ യാത്രക്കാർ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു. നാൽപ്പതോളം യാത്രക്കാരാണ് നിലവിൽ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. തങ്ങളുടെ യാത്രയ്ക്ക് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. എന്നാൽ വിഷയത്തിൽ ഇതുവരെ വ്യക്തമായ പരിഹാരമുണ്ടാക്കാൻ വിമാനക്കമ്പനിക്ക് സാധിച്ചിട്ടില്ല.